05:51pm 26 June 2026
NEWS
ഇന്ത്യയിൽ ഇന്ധനവില കുറയ്ക്കാൻ എണ്ണക്കമ്പനികളുടെ നീക്കം; ജൂലൈ ഒന്നിന് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചേക്കും
26/06/2026  06:47 AM IST
nila
ഇന്ത്യയിൽ ഇന്ധനവില കുറയ്ക്കാൻ എണ്ണക്കമ്പനികളുടെ നീക്കം; ജൂലൈ ഒന്നിന് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചേക്കും

കൊച്ചി: ഇന്ത്യയിൽ വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന്റെയും വിമാന ഇന്ധനത്തിന്റെയും വില കുറയാൻ സാധ്യത. ജൂലൈ ഒന്നിന് എണ്ണക്കമ്പനികൾ പുതിയ നിരക്കുകൾ പ്രഖ്യാപിക്കുമെന്നാണ് സൂചന. എന്നാൽ പെട്രോൾ, ഡീസൽ വിലയിൽ ഉടൻ ഇളവ് ലഭിക്കാനിടയില്ല. ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ താഴ്ന്നതോടെയാണ് ഇന്ത്യയിലും ഇന്ധനവില കുറയ്ക്കാൻ എണ്ണക്കമ്പനികൾ നീക്കം ആരംഭിച്ചത്. 

പശ്ചിമേഷ്യയിലെ സംഘർഷം ശമിച്ചതും ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതം പുനരാരംഭിച്ചതുമാണ് രാജ്യാന്തര എണ്ണവില ഇടിയാൻ കാരണം. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 73 ഡോളറിന് താഴെയെത്തിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഇത് 65 ഡോളർ വരെ താഴാനിടയുണ്ടെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ.

യുദ്ധകാലത്ത് ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതിയും തിരിച്ചടി നേരിട്ടിരുന്നു. രാജ്യത്തിന് ആവശ്യമായ ക്രൂഡിന്റെ 40 ശതമാനവും ഗൾഫ് മേഖലയിൽ നിന്ന് ഈ പാതയിലൂടെയായിരുന്നു എത്തിയത്. പിന്നീട് സൗദി അറേബ്യയും യു.എ.ഇയും വിതരണം വർധിപ്പിച്ചെങ്കിലും ഇറാഖ്, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ള വിതരണം പൂർണമായി സാധാരണ നിലയിലായിരുന്നില്ല.

ക്രൂഡോയിൽ വില താഴുന്നത് രാജ്യത്തിന് പലവിധത്തിൽ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ഇന്ധനത്തിന്റെയും പ്രകൃതി വാതകത്തിന്റെയും ലഭ്യത വർധിക്കുന്നതിനൊപ്പം വളം, രാസവസ്തുക്കൾ തുടങ്ങിയവയുടെ ഇറക്കുമതിയും സുഗമമാകും. രൂപയുടെ മൂല്യം ശക്തിപ്പെടാനും വിദേശ നിക്ഷേപം വർധിക്കാനും ഇത് സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, പെട്രോൾ-ഡീസൽ വില കുറയുന്നതിന് മുമ്പ് കേന്ദ്ര സർക്കാർ എക്സൈസ് ഡ്യൂട്ടി പുനഃപരിശോധിക്കാനാണ് സാധ്യത. യുദ്ധകാലത്ത് നികുതി കുറച്ചതിലൂടെ സർക്കാരിന് ഉണ്ടായ വരുമാനനഷ്ടം നികത്തുന്നതിനായുള്ള നടപടികൾക്ക് ശേഷമാകും ഇന്ധനവിലയിൽ ഇളവ് പരിഗണിക്കുക.

ക്രൂഡോയിൽ വില ബാരലിന് 10 ഡോളർ കുറഞ്ഞാൽ ഇന്ത്യയുടെ വാർഷിക എണ്ണ ഇറക്കുമതി ചെലവിൽ ഏകദേശം 1,400 കോടി ഡോളറിന്റെ ലാഭമുണ്ടാകുമെന്നാണ് കണക്കുകൾ. ഇത് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img